എല്‍സ

എല്‍സ എന്ന പെണ്‍കുട്ടി

ഇതൊരു ദുരന്ത കഥ അല്ല പ്രണയ കഥയും അല്ല വെറുതെ ഒരു കഥ, ഒരു നായകന്‍റെയും നായികയുടെയും കഥ.
നായകന്‍ +2 പഠിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് നമ്മുടെ കഥാസന്ദര്‍ഭം .ആദ്യ ദിവസം തന്നെ നന്നേ വൈകിയാണ് ക്ലാസ്സില്‍ ചെന്നത്. ബാക്ക് ബെഞ്ച്‌ അസോസിയേഷന്‍ ഒക്കെ അന്നേ തുടങ്ങിയതാവണം. പിറകിലത്തെ സീറ്റ്സ് ഒക്കെ കൈയേറി പോയി. ഒരിടത്തും  സൂചി കുത്താന്‍ പോലും സ്ഥലം ഇല്ല . ആകെ ബാക്കി ഉണ്ടായിരുന്ന ആദ്യ ബെഞ്ചുകളില്‍ ഒന്നില്‍ സ്ഥലം കണ്ടുപിടിച്ചു. ചുറ്റുവട്ടം ഒക്കെ ഒന്ന് കണ്ണോടിക്കുമ്പോഴാണ് അത് സംഭവിച്ചത്. നായകന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഏതാണ്ട് ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്‌. സംഭവം പൈങ്കിളി ആണെന്ന് തോന്നുമെങ്കിലും സംഭവിച്ചത് അതാണ്. തൊട്ടുപുറകില്‍ വലത്തീന് മൂന്നാമതായി അവള്‍ ഇരിന്നിരുന്നിരുന്നു . തന്‍റെ ചുറ്റുമുള്ള ലോകം മാറുന്നത് ആദ്യമായിട്ട് അവന്‍ തിരിച്ചറിഞ്ഞു.

ദിവസങ്ങള്‍ കുറെ കടന്നു പോയി ഇതുവരെ ഒന്ന് സംസാരിക്കാന്‍ സാധിച്ചിട്ടില്ല . ചങ്കുറ്റമില്ല അത്ര തന്നെ. പെണ്‍കുട്ടികള്മായി സംസാരിക്കുമ്പോള്‍ കാലുകള്‍ നല്ല ഒന്നാന്തരമായി കൂടിയിടിക്കും . ആണ്‍കുട്ടികള് മാത്രമുള്ള സ്കൂളില്‍ പഠിക്കാന്‍ വിട്ട മാതാപിതാക്കളെ പറഞ്ഞാല്‍ മതിയല്ലോ. അതു കൊണ്ട് ഇത് വരെ അവള്‍ടെ പേര് മാത്രം അറിയാം .. എല്‍സ ..
( പേര് സാങ്കല്പികം ആണ് , ഐഡന്റിറ്റി പുറത്താക്കാന്‍ പാടില്ല എന്നാണ് നായകന്‍റെ ശക്തമായ നിര്‍ദേശം ). പറഞ്ഞു വരുമ്പോള്‍  നായിക നസ്രാണിയും നായകന്‍ ഹിന്ദുവും ആണ്. പ്രണയത്തിനു എന്ത് ജാതിയും മതവും. ശ്രീനാരായണ ഗുരുവിനെ നന്ദിയോടൊന്നു സ്മരിച്ചു, ഇതുവരെ ഇല്ലാതിരുന്ന ഒരു പ്രത്യേക ബഹുമാനവും തോന്നി .

അങ്ങനെ ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ ജീവിച്ചു വരുമ്പോള്‍ , കണ്ടാല്‍ ഒരു മാന്യനെന്ന ഒരു (തെറ്റി)ധാരണയുള്ളത് കൊണ്ടാവാം , ടീച്ചര്‍ ക്ലാസ്സിലെ ലീഡര്‍ ആക്കുന്നത്. ഇനിയെങ്കിലും സംസാരിക്കാന്‍ അവസാരം കിട്ടുമെന്ന സന്തോഷത്തില്‍ അവനതു രണ്ടു കയ്യും നീട്ടി സ്വീകരിച്ചു . കാര്യങ്ങള്‍ക്ക്  കുറച്ചൊക്കെ മാറ്റം വന്നു തുടങ്ങി, ചെറുതായിട്ട് സംസാരിച്ചും തുടങ്ങി . അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു അസ്സിസ്റ്റെന്റിന്‍റെ ആവശ്യം ഉണ്ടായി തുടങ്ങിയത് . ടീച്ചറോട്‌ കാര്യം അവതരിപ്പിച്ചു.  ആരെ വേണം എന്നാ ചോദ്യത്തിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല

അവന്‍ പറഞ്ഞു "എല്‍സ"

കുറെയേറെ പ്രഷര്‍ കുക്കറുകല്‍ ഒരുമിച്ചു വിസില്‍ മുഴക്കി. ടീച്ചര്‍ക്കും ഉണ്ടായി ഭാവമാറ്റങ്ങള്‍. പക്ഷെ നായകന്‍ മാത്രം ഒരു മാറ്റവും ഇല്ലാതെ നിന്നു (വെറുതെ ആണോ മാന്യന്‍ എന്ന പേര് കിട്ടിയത്). അങ്ങനെ രംഗം വീണ്ടും ശാന്തമായി . പാവം ടീച്ചര്‍ ഒരു സംശയവും ഇല്ലാതെ എല്സയെ അവന്റെ അസിസ്റ്റന്റ്‌ ആക്കി. കിട്ടിയ അവസരം അവന്‍ വിനിയോഗിച്ചു എന്ന് വേണം കരുതാന്‍ . സംസാരിക്കാന്‍ കാരണങ്ങള്‍ ഉണ്ടായി പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ മുട്ടടിക്ക് മാത്രം ഒരു കുറവും വന്നില്ല. കാലം കുറച്ചു കടന്നു പോയി അപ്പോഴും സൗഹൃദം വളര്‍ന്നു എന്നതൊഴിച്ചാല്‍ കാര്യമായ മെച്ചമൊന്നും ഉണ്ടാക്കാന്‍ അവനു സാധിച്ചില്ല.

ഒരു ക്രിസ്മസ് വന്നു. ദൈവം തന്‍റെ  കൂടെ ആണെന്ന് അവനു തോന്നി, അല്ലെങ്ങില്‍ ക്രിസ്മസ് ഫ്രണ്ട്ടായിട്ട്  എല്സയെ തന്നെ കിട്ടുമായിരുന്നില്ലലോ ??   ക്ലാസ്സിലെ  കഴുകന്‍ കണ്ണുകളില്‍ നിന്നൊഴിഞ്ഞു  ഒരു അവസരം ഒത്തു വന്നില്ല  അല്ലെങ്കില്‍  ചുവന്ന റോസാ പൂവ് കൊടുത്തപ്പോള്‍ അവനതു പറഞ്ഞേനെ. അവള്‍ മനസിലാക്കിയോ എന്തോ? മധുരമായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

അവധി കാലം . ഒരു സുഹൃത്ത്‌ സദസ്സാണ്, മൂന്ന് സുഹൃത്തുക്കള്‍ കത്തി വെപ്പ് പരദൂഷണം മുതലായ കാര്യങ്ങളില്‍ മുഴുകിയിരിക്കുകയാണ്. നമ്മളുടെ നായകനും അതില്‍ നിശബ്ദ പങ്കാളിയാണ്. വലിയ താല്പര്യം ഇല്ലാതെ ഇതിനൊക്കെ ചെവി കൊടുത്തു കൊണ്ടിരിക്കുയാണ് കക്ഷി. പക്ഷെ ഇത്തവണ ചെവിയോര്‍ക്കാതിരിക്കാനായില്ല .കാമുകന്‍ ഇരിക്കുന്നത് അറിയാതെ അവര്‍ എല്സയുടെ കാര്യവും പറഞ്ഞു . അപ്പോഴാണവനതു    അറിഞ്ഞത്.. .. അവള്‍ക്കുമുണ്ടായിരുന്നു പ്രണയം പക്ഷെ അത് അവനോടു ആയിരുന്നില്ല എന്ന് മാത്രം . അവളുടെ ഒരു കംപ്യുട്ടര്‍ വാദ്യാരോട്.

പിന്നെ പകയായിരുന്നു തീര്‍ത്താല്‍ തീരാത്ത പക മനുഷ്യന്‍റെ പ്രണയം വൈറസ്‌ പോലെ കാര്‍ന്നു തിന്നുന്ന കമ്പ്യൂട്ടറുകളോട്. കമ്പ്യൂട്ടര്‍ ഇന്ജിനീരായ സഹോദരനോടും തോന്നാതിരുന്നില്ല ചെറിയ ഒരു പക.

കാലം പിന്നെയും ഒരുപാടു സഞ്ജരിച്ചു.. അങ്ങനെ എല്ലാം ഒരു വിധത്തില്‍ മറന്നു ഡിഗ്രിക്ക് ചേര്‍ന്നു .. കമ്പ്യൂട്ടര്‍ ഐച്ഹിക വിഷയം ആക്കാന്‍ പലരും നിര്‍ബന്ധിച്ചു. ജോലിക്ക് ഒരുപാടു സാധ്യത ഉണ്ടത്രേ. ഒരു നല്ല ജീവിതമുണ്ടായില്ലെങ്കിലും കമ്പ്യൂട്ടര്‍ കൊണ്ടൊരെണ്ണം, അത് വേണ്ട. തന്‍റെ തീരുമാനത്തില്‍ അവനൊരു സംശയവും തോന്നിയില്ല .

ഡിഗ്രി ക്ലാസ്സു നടന്നോണ്ടിരിക്കുകയാണ് ..
അടുത്ത് ഇരിക്കുന്നവന്‍ : സുഹൃത്തേ !!
ഊണ് കഴിക്കാന്‍ ഒരുമിച്ചു പോകുന്നു എന്നതാണ് അവനുമായിട്ടുള്ള പരിചയം . പേര് പോലും അത്ര നിശ്ചയം ഇല്ല .
ഇന്ന് ഊണ് കഴിക്കാന്‍ ഞാനുണ്ടാവില്ല . ഒരിടം വരെ പോകണം.
ക്ലാസ്സ് അറുബോറന്‍ ആയതു കൊണ്ടും ചോദിക്കേണ്ടത്‌ ഒരു മാന്യത ആയതു കൊണ്ടും ചോദിച്ചു
നാ : എന്താ ഹേ എങ്ങോട്ടാണ് യാത്ര ??.
അന്തര്‍ഗതം: കണ്ടാല്‍ അറിയാം കാമുകിയെ കാണാനാണെന്ന്. സ്വന്തം അനുഭവം വച്ച് ഇതിലൊന്നും ഒരു കാര്യവും ഇല്ലാന്ന് ഉപദേശിക്കേണ്ടതു ഉത്തരവാദിത്തം ആണ് ..
അവന്‍ : ഒരു വിവാഹം ഉണ്ട്.
തുലച്ചു ! !  ഇക്കാലത്ത് ഒരാളെ ഉപദേശിച്ചു നന്നാക്കാം എന്ന് വിചാരിച്ചാലും നടക്കില്ല. ഏതായാലും തുടങ്ങിയതല്ലേ അവന്‍ എന്ത് തോന്നും എന്ന് വിചാരിച്ചു മാത്രം സംഭാഷണം തുടര്‍ന്നു.
എവിടെ വച്ചാ??
അവന്‍ സ്ഥലം പറഞ്ഞു (അതും സീക്രെട്ട് ‌ ആയിരിക്കട്ടെ )
നാ : നമ്മുടെ സ്വന്തം സ്ഥലമല്ലേ !! അവിടൊക്കെ നിറച്ചും പരിചയക്കാരാ ..എന്‍റെ  കൂടെ പഠിച്ച കുറെയേറെ പേര് അവിടെന്നുള്ളവരാ..ന്‍റെ തനിക്കു ഒരു ലക്ഷ്മിയെ അറിയോ??
അവന്‍ : ഇല്ലല്ലോ .. 
നാ : അപ്പൊ സന്ധ്യയോ?? 
അവന്‍ : ഇല്ല ..
അന്തര്‍ഗതം: ഹോ സമാധാനം ആയി..

വാല്‍കഷണം: ഈ പറഞ്ഞ ലക്ഷ്മിയും സന്ധ്യയും നായികയുടെ സഹപാഠികളും അതിലുപരി അവള്‍ടെ നല്ല കൂട്ടുകാരികളും ആണ് . കണക്കുകൂട്ടലിലെ ഗണിതം ശരിയാണെങ്കില്‍ ഇവന് അവളെ അറിഞ്ഞിരിക്കാന്‍ വഴിയില്ല

നാ : കല്യാണം ഇതു ഇടവക പള്ളിയില്‍ വച്ചാണ് ??
അവ: പള്ളി ( വിണ്ടും സീക്രെട്ട്‌!! )
നായികയുടെ സ്വന്തം സ്ഥലം .
നാ: എടൊ നിനക്ക് എല്‍സ എന്ന ഒരു കുട്ടിയെ അറിയോ?? അവിടെ തന്നെ ഉള്ളതാ ..
അവ : അറിയാമല്ലോ .. നിങ്ങള്‍ തമ്മില്‍ എന്താണ് പരിചയം. അവള്‍ടെ അല്ലെ കല്യാണം .. 
മൗനം   
അവ: താന്‍ പോണില്ലേ??
മൗനം 
ഫാന്‍ പ്രവര്‍ത്തനം നിലച്ചതയിരിക്കണം ..പെട്ടന്ന് വല്ലാതെ വിയര്‍ത്തു ...
അവ: അപ്പൊ ബാക്കി വിവരം നാളെ കാണുമ്പോള്‍ പറയാം ..

ഒന്നും പറയാന്‍ സാധിച്ചില്ല. ഊണ് കഴിക്കാന്‍ പുതിയൊരു കൂട്ട് കണ്ടു പിടിക്കണം എന്ന് മാത്രം മനസ്സ് മന്ത്രിച്ചു.

Author

My photo
Nom@d
I always find it hard to explain ‘About Me’. and I guess nothing could define me in a better way… perpetual wanderer, a NOMAD.. Being an escapist, the blogger in me comes alive when there are so many other things to do. So looking forward to be busy at work :P
View my complete profile